Pavakkulam Sree Mahadeva Temple
കൊച്ചിരാജ്യത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതനമായ ശിവക്ഷേത്രമാണ് പാവക്കുളം ശ്രീ മഹാദേവക്ഷേത്രം. ഇടപ്പള്ളി രാജകുടുംബത്തിന്റെ മന്ത്രിമാരായിരുന്ന കുറുമൂർ മനയിലെ ഭട്ടതിരിമാരുടെ ഉടമസ്ഥതയിലിരുന്ന, പഴയ ശൈലിയിൽ ഓലമേഞ്ഞ ശ്രീകോവിലും തിടപ്പിള്ളിയും അടങ്ങിയ ക്ഷേത്രം വിശ്വഹിന്ദുപരിഷത്തിനെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് ഇന്നു കാണുന്ന മാറ്റങ്ങളിലേക്ക് ക്ഷേത്രം എത്തിച്ചേർന്നു.
പാവക്കുളത്ത് ആദ്യം ശ്രീ പരമേശ്വരന്റെയും ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകളെ ഉണ്ടായിരുന്നുള്ളൂ. ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ആയിരുന്ന സ്വർഗീയ സ്വാമി സത്യാനന്ദ സരസ്വതി തിരുവടികൾ ക്ഷേത്രം സന്ദർശിച്ച വേളയിലാണ് പടിഞ്ഞാറോട്ട് ദർശനമായി സ്വയംവര പാർവ്വതീദേവിയുടെ പ്രതിഷ്ഠകൂടി വേണമെന്ന് നിർദ്ദേശിച്ചത്. പിന്നീട് ദേവപ്രശ്നത്തിലും അക്കാര്യം സ്ഥിരീകരിച്ചപ്പോൾ സ്വയംവര പാർവ്വതിരൂപത്തിൽ ദേവിയെ പടിഞ്ഞാറ് ദർശനമായി പ്രതിഷ്ഠിക്കുകയായിരുന്നു. അന്നു മുതൽ ഭക്തർക്ക് സർവ്വാഭീഷ്ടവരദായിനിയായി, മഹേശ്വരനും ഗണപതിയും സുബ്രഹ്‌മണ്യനും സമേതം സപരിവാരയായി കുടികൊള്ളുന്നു. മംഗല്യ തടസ്സം ദേവിയെ പ്രാർത്ഥിച്ച് വഴിപാടുകൾ ചെയ്താൽ മാറുമെന്ന് അനുഭവസ്ഥർ പറയുന്നു. പൗർണ്ണമി പൊങ്കാലയും സർവ്വാഭീഷ്ടസിദ്ധിക്കായി നടത്തിവരുന്നു.
അഞ്ച് പതിറ്റാണ്ട് മുൻപ് വിശ്വഹിന്ദു പരിഷത്തിന് കൈമാറുന്നതിനു മുൻപത്തെ ക്ഷേത്രത്തിന്റെ കാലപഴക്കം നിർണ്ണയിക്കാൻ ബുദ്ധിമുട്ടാണ്. 2022 ലെ അഷ്ടമംഗല ദേവപ്രശ്നത്തിൽ 3000 വർഷത്തിലേറെ പഴക്കം ക്ഷേത്ര ചരിത്രത്തിനുണ്ടെന്നും സപ്തർഷിമാർ ലോകക്ഷേമത്തിനായി യാഗം നടത്തിയിട്ടുള്ള ഭൂമിയാണിതെന്നും പാപങ്ങൾ കഴുകി കളയുന്ന ഭൂമിയായതിനാൽ ‘പാപക്കുളം’ എന്ന പേര് വന്നെന്നും പിന്നീട് കാലന്തരത്തിൽ അത് ‘പാവക്കുളം’ എന്നായി മാറി എന്നും പറയപ്പെടുന്നു.
കൊച്ചി രാജവംശത്തിൽ പിൻതലമുറക്കാർ ഇല്ലാതെ കുടുംബം അന്യംനിന്നുപോകും എന്ന അവസ്ഥയിലേക്കെത്തിയപ്പോൾ രാജർഷിയായ ഒരു മഹാതാപസ്സന്റെ നിർദ്ദേശപ്രകാരം കൈലാസത്തിൽ നിന്നു വന്നു ചേർന്ന വലിയ ഒരു യോഗിവര്യനാൽ ഇവിടെ പുത്രകാമേഷ്ടിയാഗം നടത്തപ്പെടുകയും ആ യാഗാഗ്‌നിയിൽ മഹാദേവൻ പാർവ്വതി സമേതനായി പ്രത്യക്ഷപ്പെടുകയും അതോടെ കൊച്ചി രാജവംശത്തിൽ സന്തതികൾ ജനിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു.
ആ യോഗിവര്യനാൽ യാഗം നടന്ന യാഗകുണ്ഡത്തിൽ തന്നെ ഉമാമഹേശ്വര സങ്കൽപ്പത്തിൽ ഭഗവാനെ ശിവലിംഗ രൂപത്തിൽ പ്രതിഷ്ഠ നടത്തുകയും ചൈതന്യപൂർണ്ണമായ ക്ഷേത്രം നിർമിക്കപ്പെടുകയും ചെയ്തു. വംശവൃദ്ധിയ്ക്കായി പ്രത്യക്ഷരായ ഉമാമഹേശ്വരസാന്നിധ്യമായതിനാൽ സന്തതിപരമ്പരകൾക്കായി ഇവിടെ പ്രാർത്ഥന നടത്തുന്നവരും അനവധിയാണ്.
ആ യോഗിവര്യൻ ഈ ക്ഷേത്രത്തിൽ തന്നെ തപസ്സിരുന്ന് സമാധിയാകുകയാണ് ചെയ്തത്. ഇന്നും ആ യോഗിവര്യന്റെ സാന്നിധ്യം ക്ഷേത്രത്തിലുള്ളതിനാൽ നാഗത്തറയിൽ സർപ്പദേവതകൾക്കും ബ്രഹ്‌മ രക്ഷസ്സിനോടും ചേർന്ന് യോഗീവര്യനും സ്ഥാനം നൽകി വിളക്ക് തെളിയിച്ച് ആരാധിക്കുന്നു എന്നത് ചരിത്രത്തിന്റെ തെളിവാണ്. ഭാരതത്തിലെ നിരവധി സാധു മഹാത്മാക്കളും സന്ന്യാസിമാരും ദിനംപ്രതി ഈ ക്ഷേത്രത്തിൽ സന്ദർശനത്തിനായെത്തുന്നു.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകായിരുന്ന ഗുരുജി മാധവ് സാദാശിവ് ഗോൾവാക്കർ പലപ്പോഴും ഈ ക്ഷേത്രം സന്ദർശിക്കുകയും പൂജകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഈ ക്ഷേത്രത്തിലുണ്ടായ അനുഭവങ്ങൾ അദ്ദേഹം തന്റെ ലേഖനങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ എത്തുന്ന എല്ലാ സന്ന്യാസിമാർക്കും, ആചാര്യന്മാർക്കും ഭക്ഷണം, ദക്ഷിണ, താമസ സൗകര്യം മുതലായവ നൽകുന്നതും ഇവിടത്തെ പ്രത്യേകതയാണ്. യാഗഭൂമിയായതിനാലും, ഹോമങ്ങൾ, പൂജകൾ, മുറജപം, ശ്രീരുദ്രജപം, എന്നിവ കാലങ്ങളായി നിത്യേന മുടങ്ങാതെ നടന്നുവരുന്ന അപൂർവ്വ ക്ഷേത്രമാണ് പാവക്കുളം എന്നതിനാലും ഇവിടെ നടത്തുന്ന ഹോമങ്ങൾക്കും പൂജകൾക്കും ഫലസിദ്ധി പെട്ടെന്ന് ലഭിക്കുമെന്ന് ഭക്തരും പണ്ഡിതന്മാരും അനുഭവങ്ങളാൽ വ്യക്തമാക്കുന്നു.
വിവാഹത്തിനും ഉത്തമദാമ്പത്യത്തിനുമായി ബാണേശി ഹോമവും പൂജയും ഇവിടത്തെ വിശേഷാൽ വഴിപാടാണ്. ഉമാമഹേശ്വരപൂജയും ഉമാമഹേശ്വരഹോമവും സ്വയംവരപൂജയും സ്വയംവരഹോമവും ഉത്തമ വിവാഹലബ്‌ദിക്കായി പ്രാധാന്യമേറിയ വഴിപാടുകളാണ് കൂടാതെ രാവിലെ മൃത്യഞ്ജയ മഹാദേവനായി മഹാമൃത്യുഞ്ജയഹോമത്തിന് ഭഗവാൻ സാക്ഷ്യം വഹിക്കുന്നു. ഗണപതി പ്രതിഷ്ഠയുള്ളതിനാൽ ഗണപതിഹോമവും പ്രാധാന്യമേറിയതാണ്. ദുരിതശതമനത്തിനും ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കുമായി 1001 കുടം ധാര, 11 ദ്രവ്യരുദ്രാഭിഷേകം എന്നിവ വിശേഷമാണ്. വിദ്യക്കും വൈഭവത്തിനുമായി ദേവിയേയും, ഗണേശസമേതനായ ദക്ഷിണാമൂർത്തിയേയും ഒരുമിച്ച് വിശേഷാൽ ആരാധിക്കുന്ന ക്ഷേത്രം കൂടിയാണിത്.
കേരളത്തിനകത്തും പുറത്തുനിന്നുമായി ധാരാളം നാനാജാതി വർണവർഗ്ഗമതസ്ഥരായ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി വഴിപാടുകളും പൂജകളും നടത്തിപോരുന്നു. ഭഗവാനെ ആർക്കും ദർശിക്കാം എന്നതിനാൽ ധാരാളം അഹിന്ദുക്കളും ക്ഷേത്രദർശനത്തിന് നിത്യവും എത്താറുണ്ട്. ആഹാരത്തിലും, വസ്ത്രത്തിലും ശുദ്ധിപാലിക്കുക എന്നത് മാത്രമാണ് ഇവിടെ നിഷ്കർഷിക്കുന്നത്. വിശേഷാൽ വഴിപാടുകളായ ഉദയാസ്തമനപൂജ, പൂമൂടൽ എന്നിവ ഭക്തജനങ്ങൾ നടത്തിവരുന്നു. മാസത്തിലെ രണ്ട് പ്രദോഷവും ഇവിടെ വിശേഷമാണ്.പഞ്ചാക്ഷരിജപം, പ്രദക്ഷിണം, ദീപാരാധന, പ്രദോഷധാര, പ്രദോഷപൂജ, പാനകസേവ എന്നിവയും വിശേഷമാണ്.
കേരളത്തിലെ സാമൂഹ്യ പരിഷ്കരണത്തിൽ വലിയ സ്ഥാനമുള്ള ക്ഷേത്രമാണ് പാവക്കുളം. പഴയ കൊച്ചിരാജ്യത്തിൽ സ്വകാര്യക്ഷേത്രങ്ങളിൽ കീഴ്ജാതിക്കാർക്ക് പ്രവേശനം നൽകിയ ആദ്യത്തെ ക്ഷേത്രമാണ് പാവക്കുളം. 1936 ൽ തിരുവിതാംകൂറിൽ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശനം അനുവദിച്ചെങ്കിലും കൊച്ചിയിലെ ക്ഷേത്രങ്ങളിൽ അത് നീണ്ടുപോയിരുന്നു. പാവക്കുളം ക്ഷേത്രം അക്കാലത്ത് കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് 1947 – 48 കാലഘട്ടത്തിൽ കുറുമൂർ നാരായണൻ ഭട്ടത്തിരിപ്പാട് മുൻകയ്യെടുത്ത് ക്ഷേത്ര പ്രവേശനം അനുവദിക്കുകയായിരുന്നു. അന്ന് ‘മലയാള രാജ്യം’ അടക്കമുള്ള എല്ലാ പത്രങ്ങളുടെയും പ്രധാന വാർത്തയായി ഇത് മാറി. ചരിത്ര സംഭവമായും അത് ചിത്രീകരിക്കപ്പെട്ടു.
വർഷത്തിൽ പ്രധാനമായി നാല് ഉത്സവങ്ങളാണ് ഇവിടെ നടക്കുന്നത്. നവരാത്രി മഹോത്സവകാലത്ത് ഒൻപതു ദിവസം ദേവിയുടെ ഒൻപതു ഭാവത്തിലുള്ള കളം വരച്ച് വിശേഷാൽ പൂജ, പ്രഭാഷണ പരമ്പര, കലാസന്ധ്യ, തുടങ്ങിയവ അരങ്ങേറി ദശമി ദിവസം വിദ്യാരംഭവും ഭംഗിയായി നടത്തപ്പെടുന്നു. ധാരാളം കുരുന്നുകൾ വിദ്യാരംഭത്തിന് ഇവിടെ എത്തുന്നു എല്ലാ തുറയിലുമുള്ള ധാരാളം മഹത്‌വ്യക്തിത്വങ്ങൾ അവർക്ക് ആദ്യാക്ഷരം ദേവിയുടെ തിരുനടയിൽ വച്ച് പകർന്നു നൽകുന്നു.
ധനുമാസത്തിലെ തിരുവാതിരയ്ക്കാണ് തിരുവുത്സവം. 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ കൊടിയേറികഴിഞ്ഞാൽ ഒൻപതാം ദിവസം പള്ളിവേട്ടയും പത്താം ദിവസം തിരുആറാട്ടും ഗംഭീരമായി കൊണ്ടാടപ്പെടുന്നു. ഉത്സവസമയത്ത് പ്രഗത്ഭരുടെ പ്രഭാഷണങ്ങളും കഥകളി ഉൾപ്പെടെയുള്ള പാരമ്പര്യ ക്ഷേത്ര കലകളും, ഗംഭീര സദ്യയും നിത്യേന നടക്കുന്നു.
പുരുഷൻമാർ ദേവപ്രീതിക്കായി പള്ളിവേട്ടസമയത്ത് വ്രതമെടുത്ത് ഭഗവാന് കുത്തുവിളക്ക് എടുക്കുകയും, സ്ത്രീകൾ ഐശ്വര്യത്തിനായി താലമെടുക്കുന്നതും ഇവിടെ വിശേഷമാണ് കുംഭ മാസത്തിലെ മഹാശിവരാത്രിയും അതിഗംഭീരമായി ആചരിക്കപ്പെടുന്നു. വേദ മന്ത്രജപം അഖണ്ഡധാര, വില്വദളാഭിഷേകം, വില്വാർച്ചന, നന്ദിക്കും, ഭഗവാനും, കളഭാഭിഷേകം, തുടങ്ങിയവ കൂടാതെ രാത്രി 12 മണിക്ക് അപൂർവ്വ ചടങ്ങായി ശുദ്ധമായ ഭസ്മത്താൽ ഭഗവാന് വിശേഷാൽ ഭസ്മാഭിഷേകവും നടത്തപ്പെടുന്നു. ഉജ്ജയിനിയിലെ മഹാകാലേശ്വരന്റെ വിശേഷമായ ഒരു ചങ്ങാണിത്. അത് ശിവരാത്രിനാളിൽ അർദ്ധരാത്രി സമയത്ത് പാവക്കുളത്തും നടത്തപ്പെടുന്നു.
മേടമാസത്തിലെ പൗർണ്ണമി പൊങ്കാല പാർവ്വതി ദേവിക്ക് പ്രാധാന്യം നൽകുന്ന ഉത്സവമാണ്. സ്ത്രീകൾക്ക് സൽസന്താനലബധി, പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം, വിവാഹിതരായവർക്ക് നെടുമംഗല്യഭാഗ്യം, സന്താനങ്ങൾക്ക് അഭിവൃദ്ധി, കുടുംബ ഐശ്വര്യം എന്നിവക്ക് സ്ത്രീകൾ ദേവിക്ക് പൗർണമി പൊങ്കാല സമർപ്പിക്കുന്നു. വർഷം തോറും ഭക്തരുടെ എണ്ണം വർദ്ധിക്കുന്നത് ഫലസിദ്ധിയുടെ പ്രത്യക്ഷ ഉദാഹരണമാണ്. പൊങ്കാലയുടെ ഭാഗമായി ദേവിക്ക് തിരുവാഭരണം ചാർത്തി വിശേഷാൽ മഹാദീപാരാധന ദർശനം ഏറ്റവും ശ്രേഷ്ഠമാണ്. സർവ്വാഭീഷ്ട സിദ്ധിയാണ് ഇതിന്റെ ഫലം.
ഇതോടനുബന്ധിച്ച് ഏറ്റവും വിശേഷമായ ചടങ്ങാണ് ദേവിയുടെ തിരുവാഭരണാഘോഷയാത്ര, പേരണ്ടൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും നിരവധി വാദ്യമേളങ്ങളുടെയും താലങ്ങളുടെയും അകമ്പടിയോടെ തിരുവാഭരണം ഘോഷയാത്രയായി പാവക്കുളം ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു. എല്ലാ കർക്കിടക മാസത്തിലും കർക്കിടക വാവിന് ആയിരക്കണക്കിന് ഭക്തജനങ്ങൾ പിതൃപ്രീതിയ്ക്കയായി ഇവിടെ പിതൃതർപ്പണം നടത്തുന്നു. ക്ഷേത്ര ഭരണ സമിതി അതിനായി വിശേഷാൽ സൗകര്യം ഭക്തജനങ്ങൾക്കായി ഒരുക്കികൊടുക്കുന്നു. എല്ലാവർഷവും മിഥുനമാസം 18 – തിയ്യതി പ്രതിഷ്ഠാ ദിനമായി ആചരിച്ചുപോരുന്നു. പ്രതിഷ്ഠാ ദിന മഹോത്സവത്തോടനുബന്ധിച്ച് 10 ദിവസം തുടർച്ചയായി ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ചടങ്ങാണ് രുദ്രജപം. ഏകാദശരുദ്രം 11 ബ്രഹ് മണർ ചേർന്ന് 108 ഉരു ആവർത്തിച്ച് 1008 ഉരു മഹാരുദ്രജപമാക്കുന്നു. മഹാരുദ്രജപം എന്ന മഹായജ്ഞം എല്ലാവർഷവും പാവക്കുളത്ത് നടത്തുന്നു. മിഥുനം 18 – തിയ്യതി പ്രതിഷ്ഠാ ദിനത്തിൽ രുദ്രഹോമത്തോടും വസോർ ധാരയോടും കൂടി ഈ മഹദ് ചടങ്ങ് സമാപിക്കുന്നു. നിരവധി സംഗീത – നൃത്ത -നാട്യ കലാകാരൻമാർ പങ്കെടുക്കുന്ന കലാസാംസ്‌കാരിക പരിപാടികളോടും കൂടിയാണ് പ്രതിഷ്ഠാ ദിനം എല്ലാവർഷവും കൊണ്ടാടുന്നത്.
ഇത് കൂടാതെ ഏറ്റവും വലിയ വിശേഷത ഇവിടെ നടക്കുന്ന പ്രസാദ ഊട്ടാണ്, കുറഞ്ഞത് അഞ്ഞൂറ് പേരെങ്കിലും ഇവിടുത്തെ സത്സംഗത്തിൽ പങ്കെടുത്ത് പ്രസാദ ഊട്ടിൽ ഭാഗഭാക്കാകുന്നു. ഭാരതീയസംസ്കാരത്തിൽ ദാനം നൽകുന്നത് വളരെ മഹത്തരമായി കരുതിപ്പോരുന്നു. ഒരുപിടി അരി നിത്യദാനമായി സങ്കൽപ്പിച്ച് വർഷത്തിൽ ഒന്നോ രണ്ടോ ചാക്ക് അരി ഭക്തർ യഥാശക്തി ഇവിടെ സമർപ്പിക്കുന്നു. ഭക്തജനങ്ങൾ അവരുടെ വിശേഷ ദിവസങ്ങളിലും, കുട്ടികളുടെ ജന്മദിനങ്ങളിലും, പിതൃക്കളുടെ പുണ്യസ്മരണദിനങ്ങളിലും പുണ്യസ്ഥാനമായ ഇവിടെ പ്രസാദഊട്ട് വഴിപാടായി നടത്തുന്നത് മഹത്തരമായി കരുതുന്നു. ആയതിനാൽ ഞായർ ഒഴികെയുള്ള ബാക്കി എല്ലാ ദിവസങ്ങളിലും മുടങ്ങാതെ ഇവിടെ പ്രസാദഊട്ട് നടത്തിപ്പോരുന്നു.
സ്വന്തം മാതാവ് തന്നെയാണ് ഗോമാതാവ് എന്ന നമ്മുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി വലിയ ഒരു ഗോശാലയും ഇവിടെ പ്രവർത്തിക്കുന്നു. ഗോപൂജ, ഗോസേവ എന്നിവയും നിത്യം നടക്കുന്നു. ഈ ഗോശാലയിലെ പാലാണ് പാവക്കുളത്തപ്പന് ക്ഷീര ധാരക്കും പാലാഭിഷേകത്തിനും പാൽപ്പായസത്തിനും മറ്റും ഉപയോഗിക്കുന്നത്. മറ്റു പായസങ്ങൾക്ക് ഉപയോഗിക്കുന്ന ശർക്കര മറയൂരിൽ നിന്ന് പ്രത്യേകം വരുത്തുന്നതാണ്. അത്രക്കും ശുദ്ധമായ പദാർത്ഥങ്ങൾ മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്.
ക്ഷേത്രങ്ങൾ ഹിന്ദു സാംസ്‌കാരിക കേന്ദ്രങ്ങൾ കൂടിയാണ് എന്നതാണ് വിശ്വഹിന്ദു പരിഷത്ത് നേതൃത്വം കൊടുക്കുന്ന വിശ്വഹിന്ദു ദേവസ്വത്തിന്റെ ലക്ഷ്യം ഇതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് പാവക്കുളം മഹാദേവക്ഷേത്രം. ഹിന്ദു സമാജത്തിനായി സേവനാർത്ഥം ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സേവനങ്ങളിൽ ചിലത് മാത്രമാണ് താഴെ പറയുന്നത്
സൗജന്യ തയ്യൽ – കംപ്യൂട്ടർ – മൊബൈൽ പരിശീലനകേന്ദ്രം, കാർത്യായനി വിമൻസ് ഹോസ്റ്റൽ, സംസ്‌കൃത പഠനം, ജ്യോതിഷപഠനം, ക്ഷേത്ര കലകളുടെ പരിശീലനം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, പഞ്ചവാദ്യം, ചെണ്ട, സോപാനസംഗീതം, ഇടക്ക തുടങ്ങിയ നമ്മുടെ പാരമ്പര്യ കലകളുടെ പരിശീലനം, സൗജന്യ കൗൺസലിംഗ്, ജ്യോതിഷ കൺസൾട്ടേഷൻ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്. നാരായണീയം-ദേവി മാഹാത്മ്യം, ഭഗവത് ഗീത എന്നിവയോടൊപ്പം കുട്ടികൾക്കായി വേദപാരായണവും പഠിപ്പിക്കുന്നു. കൂടാതെ അനവധി നിരവധി മറ്റ് സേവനങ്ങളും ക്ഷേത്രത്തിൽ നിരന്തരം നടക്കുന്നു.
ക്ഷേത്രം തന്ത്രം പുലിയന്നൂർമന ശ്രീ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മീകത്വത്തിൽ നാടത്തിപ്പോരുന്നു. കൂടാതെ ക്ഷേത്രം മേൽശാന്തിയായി മുൻ ശബരിമല, ഗുരുവായൂർ മേൽശാന്തി ശ്രീ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ചുമതല വഹിച്ചുപോരുന്നു. മാതൃകാപരമായി പ്രവർത്തിക്കുന്ന ക്ഷേത്ര സേവനസമിതിയെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നയിക്കുന്നത് മുതിർന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് കൂടിയായ ശ്രീ പങ്കജാക്ഷൻ ആണ്. സെക്രട്ടറി ശ്രീ വിനോദ് കാരോളിൽ കൂടാതെ എല്ലാ തുറയിലുംപെട്ട സമൂഹത്തിൽ അറിയപ്പെടുന്ന പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം സ്വാഭിമാനഹിന്ദുക്കൾ ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ധാരാളം സ്ത്രീരത്നങ്ങൾ അടങ്ങുന്ന ഒരു മാതൃ സമിതിയും വളരെ ഊർജ്ജിതമായി ഇവിടെ പ്രവർത്തിക്കുന്നു.
ധാരാളം ഭക്തജനങ്ങൾ നിത്യേന വന്നെത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മഹാക്ഷേത്രം എറണാകുളം നഗരത്തിന്റെ ഹൃദയഭാഗമായ കലൂർ നിന്ന് പേരണ്ടൂരേക്ക് പോകുന്ന വഴിയിൽ ഒരു 100 അടി ചെല്ലുമ്പോൾ കുടികൊള്ളുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരവും നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നടന്നെത്താവുന്ന ദൂരവും മാത്രം, കലൂർ മെട്രോ സ്റ്റേഷനും കലൂർ പ്രൈവറ്റ് ബസ് സ്റ്റാന്റും തൊട്ടടുത്താണ്. ഒരുപാട് പേർക്ക് പ്രത്യക്ഷ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ഈ മഹാക്ഷേത്രം ആശ്രയിക്കുന്നവർക്ക് എന്നും രക്ഷയായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ ഒരിക്കൽ ഇവിടെ എത്തുന്നവർക്ക് പിന്നീട് എപ്പോഴും ഇവിടെയെത്തി ഭഗവാനെ കാണണം എന്ന ചിന്ത നിലനിൽക്കുന്നു അതുതന്നെയാണ് പാവക്കുളത്തെ മഹാക്ഷേത്രമാക്കി മാറ്റുന്നതും.